അപകടം പറ്റിയപ്പോള്‍ എന്റെ ചേട്ടന്‍ എന്നെ പോലും മറന്നു. നിങ്ങളെ അപ്പോഴും ഓര്‍മ്മയുണ്ടായിരുന്നു, ഇതിലും വലിയ സന്തോഷമോ അംഗീകാരമോ ഞങ്ങള്‍ക്കിനി കിട്ടാനില്ല; അനീഷ് രവി

കൗമുദിയില്‍ വളരെ ഹിറ്റായി പോകുന്ന ഒരു കോമഡി പരമ്പരയാണ് അളിയന്‍സ്. അനീഷ് രവി, മഞ്ജു പത്രോസ്, റിയാസ് നര്‍മകല, സൗമ്യ ഭാഗ്യനന്ദ് അടക്കമുള്ള താരങ്ങള്‍ പരമ്പരയില്‍ കനകനും ക്ലീറ്റസും തങ്കവും ലില്ലിയു മൊക്കെ ആയി അഭിനയിക്കുന്നുണ്ട്. ഹാസ്യ പരമ്പരയായതിനാല്‍ തന്നെ നിരവധി പ്രേക്ഷകരും ഈ പരമ്പര യ്ക്കുണ്ട്. ഇപ്പോഴിതാ അനീഷ് തങ്ങളുടെ പരമ്പരയ്ക്ക് വലിയ ഒരു അംഗീകരം കിട്ടിയെന്നും വലിയ ഒരു സന്തോഷ വാര്‍ത്ത നിങ്ങലുമായി പങ്കു വയ്ക്കുകയാണെന്നും പറഞ്ഞാണ് വലിയ ഒരു കുറിപ്പ് പങ്കു വച്ചത്. ഇത് ശ്രദ്ദ നേടുകയാണ്.

ഇതിലും വലിയ ഒരു പുരസ്‌കാരം ഞങ്ങള്‍ക്കിനി കിട്ടാനില്ല. ഞങ്ങടെ കുടുംബ വീട്ടിലേയ്ക്ക് (പാങ്ങോട് ) ഓരോ ദിവസവും കൈനിറയെ സമ്മാനങ്ങളുമായി ബന്ധുജനങ്ങള്‍ വന്നു പോകുന്നത് അയല്‍ വീട്ടുകാര്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ്. കൂടുതലും പ്രവാസികളാണ്. ആദ്യമായാണ് വരുന്നതെങ്കിലും വീടും പരിസരവും സ്വന്തം എന്ന പോല്‍ അവര്‍ പെരുമാറുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്കെന്തു സന്തോഷമാണെന്നോ. അടുത്ത ബന്ധുക്കളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറുന്നതും. എത്ര പറഞ്ഞാലും കണ്ടാലും മതി വരാതെ വീണ്ടും വീണ്ടും ഞങ്ങളെ കാണാനെത്തുന്ന മറ്റൊരു കൂട്ടര്‍. അങ്ങിനെ. അങ്ങിനെ. ഓരോ ദിവസം കഴിയും തോറും ഞങ്ങട ബന്ധുബലം കൂടി കൊണ്ടേ ഇരിയ്ക്കുന്നു.

മനസ്സ് മുഴുവന്‍ നാട്ടിന്‍ പുറത്തിന്റെ നന്മയും കാഴ്ചകളും നിറച്ച് നാടുവിട്ടെന്നോ പോയ പ്രിയ പ്രവാസികളോടാണ് ഞങ്ങള്‍ക്കിപ്പോ കൂടുതലുടപ്പവും. ഞങ്ങളോരോരുത്തരുടേയും ജന്മദിനത്തിന് കേക്കുകള്‍ സമ്മാനിയ്ക്കുന്ന അങ്ങ് ടെക്‌സസിലെ മഞ്ജിമയില്‍ തുടങ്ങി ഞങ്ങളുടെ കുടുംബ ചിത്രം തന്റെ വീടിന്റെ സ്വീകരണ മുറിയില്‍ വച്ചിട്ടുള്ള ഫാദര്‍ ഷാജി തോമസ്, ഇടയ്ക്കു വിളിച്ചു കുശലാന്വേഷണം നടത്തുന്ന മലയാളത്തിന്റെ മഹാ നടി ഷീലാമ്മ, ഞങ്ങളെ കുടുംബത്തോടെ തന്റെ വീട്ടിലേയ്ക്കു വിളിച്ചു ഉച്ച ഭക്ഷണം തന്നു സ്‌നേഹം കൊണ്ട് അമ്പരപ്പിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ സര്‍.

ഞാന്‍ മിക്കവാറും കാണുന്ന ടെലിവിഷന്‍ ഷോ ആണ് അളിയന്‍സ്’ എന്ന് തുറന്നു പറഞ്ഞ ചലച്ചിത്ര വിസ്മയം പ്രിയദര്‍ശന്‍ സര്‍, കഴിഞ്ഞ ദിവസം ഞങ്ങളെ കാണാന്‍ കുടുംബ സമേതം വന്ന അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പിയന്‍ ഡിജോ. അങ്ങനെ ഓരോ ദിവസം കഴിയും തോറും ഞങ്ങടെ അളിയന്മാരുടെ കുടുംബത്തില്‍ ബന്ധുബലം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു. എങ്കിലും കഴിഞ്ഞ ദിവസം ഞങ്ങളെ കാണാനായി ചെന്നൈയില്‍ നിന്നും വന്ന ഒരു ഭാര്യയും ഭര്‍ത്താവും ഞങ്ങടെ മനസ്സില്‍ നിന്ന് മായുന്നേ ഇല്ല. ഏതോ അത്ഭുത ലോകത്തെന്നപോലെ ഞങ്ങടെ വീടിന്റെ അല്പം പൊട്ടി പൊളിഞ്ഞ റോഡിലൂടെ അവര്‍ ഒഴുകി വരുന്ന പോലെ ഞങ്ങള്‍ക്ക് തോന്നി. ഞങ്ങളെ കാണുമ്പോള്‍ ഒരു സ്വപ്ന ലോകത്തെന്നവണ്ണം അവരുടെ കണ്ണിലെ തിരയിളക്കം ഞങ്ങള്‍ക്ക് കാണാമായിരുന്നു.

അടുത്തെത്തി അദ്ദേഹം ഒന്നും മിണ്ടിയില്ല. നിറഞ്ഞ ചിരി മാത്രം. വിതുമ്പലോടെ ആ സ്ത്രീ പറഞ്ഞു തുടങ്ങി. ഞങ്ങടെ സ്വപ്നം യാഥാര്‍ഥ്യമായി. സാധാരണ എന്ന പോലെ ഞങ്ങള്‍ അവരെയും സ്വീകരിച്ച് അകത്ത് ഇരുത്തി. തമിഴ് കലര്‍ന്ന മലയാളത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി. കുറച്ചു നാള്‍ മുന്‍പ് ചേട്ടനൊരു ആക്‌സിഡന്റ് പറ്റി സര്‍ജറി കഴിഞ്ഞു കിടപ്പിലായിരുന്നു. ബോധം തിരിച്ചു വരുമ്പോ ഒന്നും ആരെയും ഓര്‍മ്മയില്ല. എന്നെയും എന്ന് പറയുമ്പോഴേയ്ക്കും അവരുടെ കണ്ണ് തുളുമ്പാന്‍ തുടങ്ങി.

എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങളോട് അവര്‍ ബാക്കി കൂടി പറഞ്ഞു. ഡോക്ടര്‍ ചോദിയ്ക്കുമ്പോ ആകെ അറിയുന്നത് കനകനെയും ലില്ലിയെയും ക്‌ളീറ്റസിനെയും തങ്കത്തിനെയും മുത്തിനെയും മാത്രം. കാര്യം അന്വേഷിച്ചറിഞ്ഞ ഡോക്ടര്‍ ആ പ്രോഗ്രാം വീണ്ടും വീണ്ടും കാണാന്‍ പറഞ്ഞത്രേ. ദിവസങ്ങള്‍ പ്രതീക്ഷകളോടെ കടന്നുപോയി. ആ മനുഷ്യന്‍ ക്രമേണ നിത്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. പറഞ്ഞവസാനിപ്പിയ്ക്കുമ്പോ അവര്‍ പൊട്ടി കരയുന്നുണ്ടായിരുന്നു.

അപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ ദൈവം തൊട്ടു തലോടിപ്പോയ ആ മനുഷ്യന്‍ കൗതുകത്തോടെ ഞങ്ങളെ നോക്കി നന്ദിയോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു. അറിയാതെ ഞങ്ങട കവിളുകള്‍ നനയാന്‍ തുടങ്ങി. രാജേഷ് (തലച്ചിറ) ഉള്‍പ്പടെ ഞങ്ങള്‍. ഒന്നും മിണ്ടാനാകാതെ നിന്നു. വല്ലാത്ത ഒരു നിശബ്ദത. നിശ്ശബ്ദതയ്ക്കു സാന്ത്വനം എന്ന ഒരര്‍ത്ഥം കൂടി ഉണ്ടെന്ന് ആ നിമിഷം ഞങ്ങള്‍ക്ക് ബോധ്യമാകുന്നു. സ്‌നേഹത്തിന്റെ നീണ്ട ഒരു നെടുവീര്‍പ്പിനൊടുവില്‍ അവര്‍ നിറകണ്ണുകളോടെ എന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ യാത്ര പറഞ്ഞിറങ്ങി.ഇതിലും വലിയ ഒരു സന്തോഷം ഞങ്ങൾക്കും ..ഇനി കിട്ടാനില്ല. ഒരു മനുഷ്യന്റെ. ഒരു കുടുംബത്തിന്റെ തിരിച്ചു വരവിന് ഞങ്ങൾ കരണക്കാരായെങ്കിൽ കൊട്ടിഘോഷിയ്ക്കലുകളൊന്നുമില്ലാതെ ,ചമയങ്ങളുടെ അതി പ്രസരമില്ലാതെ , ഞങ്ങൾ ഒരുക്കുന്ന ജീവിത യാഥാർഥ്യങ്ങൾ ഇത്രമേൽ മനുഷ്യ മനസിനെ സ്വാധീനിയ്ക്കാൻ കഴിയുന്നു എങ്കിൽഞങ്ങൾ ധന്യരായി. ഞങ്ങളെ ഞങ്ങളാക്കുന്ന പ്രിയ പ്രേക്ഷകരായ ബന്ധു മിത്രാദികൾക്ക് അളിയൻസ് കുടുംബത്തിന്റെ ഒരായിരം നന്ദി.